Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bondi Beach Attack

ഓസ്ട്രേലിയൻ സർക്കാർ നവംബർ മുതൽ തോക്കുകൾ തിരികെ വാങ്ങുന്നു; ഒന്നിന് 700 ഡോളർ വരെ വില ലഭിക്കും; പദ്ധതി ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ


സിഡ്നി: ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച ‘തോക്ക് തിരികെ വാങ്ങൽ പദ്ധതി’ നവംബറിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 14ന് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കവേ ഇന്ത്യക്കാരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രവും ചേർന്നു നടത്തിയ വെടിവയ്പിൽ 14 പേരാണു കൊല്ലപ്പെട്ടത്. സാജിദ് പോലീസിന്‍റെ വെടിയേറ്റു മരിച്ചു. നവീദ് വിചാരണ നേരിടുന്നു.
നിയമപരമായി വാങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇരുവരും ഭീകരാക്രമണം നടത്തിയത്. ഇതേത്തുടർന്നാണ് തോക്കുകളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്ട്രേലയിൻ സർക്കാർ നടപടികളെടുത്തത്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ 41 ലക്ഷം തോക്കുകളുണ്ട്. സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തു മാത്രം 11 ലക്ഷം തോക്കുകളുണ്ട്.
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്താണ് ‘തോക്കു തിരിച്ചുവാങ്ങൽ പദ്ധതി’ ആദ്യം നടപ്പാക്കുന്നത്. ഒരാൾക്കു കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തും. അധികമുള്ളവയും നിരോധിത ഇനത്തിൽപ്പെടുന്നവയും ജനങ്ങൾക്ക് സർക്കാരിനു നല്കാം. ഓരോ തോക്കിനും 700 യുഎസ് ഡോളർവരെ വില ലഭിക്കും.
പദ്ധതിയിലൂടെ രണ്ടേമുക്കാൽ ലക്ഷം അനധികൃത തോക്കുകൾ ശേഖരിച്ചു നശിപ്പിക്കാമെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയൻ ഭരണകൂടം തോക്ക് തിരികെ വാങ്ങുന്നത് ഇതാദ്യമല്ല. 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ആറര ലക്ഷം തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചിരുന്നു. 2003ലും 2021ലും സമാന പദ്ധതികൾ നടപ്പാക്കിയിരുന്നു.

Latest News

Corehub Up